Thursday, March 23, 2017


തലശ്ശേരിക്കും കതിരൂരിനും ഇടയിൽ സുന്ദരമായ നായനാർ റോഡ് എന്നൊരു പ്രദേശമുണ്ട്. കേരളത്തിന്റെ പ്രിയ നേതാവ് ഇ കെ നായനാരുടെ പേരിൽ അറിയപ്പെടുന്നു എന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. 2005 ഇൽ അവിടെ ആദ്യമായി ബസിറങ്ങുമ്പോൾ ഞാനും ചിന്തിച്ചത് അത് തന്നെയായിരുന്നു. എന്നാൽ മലയാളത്തിലെ ആദ്യത്തെ ചെറു കഥയുടെ സൃഷ്ടാവ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വീട് സ്ഥിതി ചെയ്യുന്നു എന്നത് കൊണ്ടാണ് ആ സ്ഥലം അങ്ങനെ അറിയപ്പെട്ടത്.

നായനാർ റോഡിൽ നിന്നും അകത്തോട്ട് കുഞ്ഞിരാമൻ നായനാരുടെ വീടും കഴിഞ്ഞുള്ള വഴി ഒരു കുന്നിലേക്കുള്ള കയറ്റമാണ്. മുമ്പ് കുറുക്കന്മാരും കുറു നരികളും അവർക്ക് കൂട്ടായി കുറച്ചു ചാരായ വാറ്റുകാരും താമസിച്ചിരുന്ന കാട് നിറഞ്ഞ ഒരു കുന്ന്. കുന്നാണെങ്കിലും ആള് പേരിലൊരു മലയാണ്. കുണ്ടൂർ മല. കിഴക്ക് മനോഹരമായ മല നിരകളും പടിഞ്ഞാറ് സുന്ദരിയായ അറബിക്കടലും അതിനു കുറച്ചു മാറി ധർമടം പുഴയും കാണാൻ പറ്റുന്ന നയന മനോഹരമായ ഒരിടം. ഈ മനോഹരമായ കുന്നിനു പുറത്താണ് പിന്നീട് അക്ഷരങ്ങൾ മുളച്ചു പൊങ്ങിയ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ടത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നാല് വർഷങ്ങൾ ജീവിച്ചു തീർത്ത ഇടം. ഒരിക്കലും തിരിച്ചു നടക്കാൻ സാധിക്കില്ലെങ്കിലും വീണ്ടും വീണ്ടും തിരിച്ചു നടക്കാൻ ഓർമ്മകൾ പ്രേരിപ്പിക്കുന്ന ഇടം. എന്നെ പോലുള്ളവരുടെ മറക്കാനാവാത്ത ഒരുപാട് ഓർമകളുടെ പ്രേതങ്ങൾ ഇപ്പോഴും അലഞ്ഞു തിരിയുന്ന ഒരു പ്രദേശം. പഴയ കാന്റീനടുത്തു പരസ്പരം കെട്ടിപിടിച്ചു നിന്നിരുന്ന കശുമാവിന്റെ കൊമ്പുകളിൽ ഇരുന്നു പങ്കുവെച്ച ഇന്നും നില നിൽക്കുന്ന സൗഹൃദങ്ങൾ. മെക്കാനിക്കൽ ബ്ലോക്കിന്റെ പുറകു വശത്തെ വാട്ടർ ടാങ്കും പരിസരവും, അവിടെ നടന്ന യൂണിറ്റ് കമ്മിറ്റികൾ, അടി പിടി കേസുകളുടെ ഒത്തു തീർപ്പുകൾ, ഗ്രൗണ്ടിന് താഴെ ഉള്ള നരിമടകൾ, നാല് വർഷത്തിൽ വളരെ കുറച്ചു മാത്രം കയറിയ കമ്പ്യൂട്ടർ സയൻസിലെ ക്ലാസ് മുറികൾ, അതിനേക്കാൾ കൂടുതൽ സമയം ചെലവഴിച്ച ചെറുഗുവേരയും ഭഗത് സിങ്ങും ഒക്കെ ഉള്ള വിപ്ലവത്തിന്റെ ഗന്ധമുള്ള യൂണിയൻ ഓഫിസ്, ആദ്യമായി പ്രസംഗിച്ച ക്ലാസ് മുറികൾ, ആർട്സ് ഫെസ്ടിവലുകൾ, ഞങ്ങളെ പോലെ തല തെറിച്ചവരോട് വീറോടും വാശിയോടും കൂടി പൊരുതിയ പ്രിയപ്പെട്ട പ്രിൻസിപ്പൽ സുഗതൻ സർ, പലതവണ തോൽപ്പിക്കാൻ ശ്രമിച്ച ചുരുക്കം ചില അധ്യാപകർ, അതിനിടയിലും ഒരു പാട് പിന്തുണച്ച ഹൃദയത്തോട് ചേർത്ത വെക്കുന്ന മറ്റു ചില പ്രിയപ്പെട്ട അധ്യാപകർ, സൗഹൃദങ്ങൾക്ക് പിശുക്കു കാണിക്കാതിരുന്ന ക്ലാസ്സ്‌മേറ്റ്സ്, എല്ലാറ്റിലും മീതെ വാക്കുകൾ കൊണ്ട്‌ വിവരിക്കാനാവാത്ത വിധം അപ്പോഴും ഇപ്പോഴും പ്രിയപ്പെട്ട എന്റെ സഖാക്കൾ.
വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം ഓർമകളിലേക്ക് വീണ്ടും കൈ പിടിച്ചു നടത്തുകയാണ്. ക്യാമ്പസ്സിനകത്ത് ഞങ്ങൾക്ക് കാണാൻ ഒരു കാഴ്ചയും ബാക്കിയില്ല എന്ന അഹങ്കാരത്തെ പൊളിച്ചെഴുതുന്ന ഒരു ചിത്രം, ആ ചിത്രത്തോടോപ്പോം ഞാനും നടക്കുന്നു, എന്റെ പ്രിയപ്പെട്ട വഴികളിലൂടെ....

Monday, December 3, 2012

ഭൂമിയുടെ അവകാശികള്‍.....


തലയ്ക്ക് ചുറ്റും
വട്ടമിട്ടു പറക്കുന്നു
ശവം തീനി കഴുകന്മാര്‍...

വരി വരിയായി വന്നെന്നെ
അരിച്ചെടുക്കുവാന്‍ തുടങ്ങി-
യിരിക്കുന്നു ഉറുമ്പുകള്‍...

കണ്ണിലും മൂക്കിലും
അലോസരമുണ്ടാക്കി
മൂളി പറക്കുന്ന
ഈച്ചകള്‍...

മനുഷ്യരും
തിരക്കിലായിരുന്നു...

ആരൊക്കെയോ ചേര്‍ന്ന്
വെട്ടി വീഴ്ത്തുന്നു
ഞാന്‍ നട്ടു വളര്‍ത്തിയ
തെക്കേതിലെ മാവിനെ...

ചിലര്‍ എന്നെ കുളിപ്പിക്കുന്ന
തിരക്കില്‍, മറ്റു ചിലര്‍
ചിതയോരുക്കുന്ന തിരക്കിലും...

നിലവിളിച്ചു കൊണ്ടിരിക്കുന്ന
എന്റെ കയ്യും കാലുകളും
ആരിക്കെയോ ചേര്‍ന്ന്
മുറുക്കെ കെട്ടുന്നു...

ഒടുവില്‍ ഉറ്റവര്‍
ചേര്‍ന്നെന്നെ ചിതയി-
ലെക്കെടുക്കുന്നു..

ഇതിനിടയിലെപ്പോഴോ
ഞാന്‍ വിളിച്ചു പറയാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു
“ഞാന്‍ മരിച്ചിട്ടില്ല എന്ന്”

എവിടെ നിന്നോ മറുപടി
പോലൊരു അശരീരി
കേട്ടു  ഞാന്‍...

“മനസ്സ് മരിച്ചവന്റെ
ശരീരത്തിനു ഭൂമിയില്‍
ജീവിക്കാനുള്ള
അവകാശമില്ലെന്ന്”

Saturday, September 22, 2012

തടവറ


­­­­­ഇരുണ്ട തടവറകളിലാണ്‌
നാം എല്ലായ്പോഴും...
കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍
നിറഞ്ഞു  കറുത്ത് പോയ
ആകാശത്തിനും,
കറുത്ത മനസ്സുള്ള മനുഷ്യരെ
 കൊണ്ട് നിറഞ്ഞു പോയ
ഭൂമിയിക്കും ഇടയില്‍ ആരോ
സൃഷ്ടിക്കുന്ന തടവറകളില്‍
അകപ്പെടുന്നു നമ്മോടോപ്പോം
നമ്മുടെ സ്വപ്നങ്ങളും...
കറുത്ത് പോയ അനേകം
സ്വപ്നങ്ങളുടെ വെളുത്ത
പ്രേതങ്ങള്‍ മോക്ഷം തേടി
അലയുന്നുണ്ടിപ്പോഴും ആ
ഇരുണ്ട തടവറകളില്‍...
തടവറകള്‍ നാം തന്നെ
പണിതുയര്‍ത്തിയവയാവാം,
നമ്മുടെ സ്വപ്‌നങ്ങള്‍ കൊണ്ട്....
അതുമല്ലെങ്കില്‍ ആരുടെയോ
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവര്‍ തീര്‍ക്കുന്നതാവം,
നമുക്കായി, ഇരുണ്ട തടവറകള്‍...

Saturday, May 12, 2012

ചക്രവാളം

ആഗ്രഹങ്ങള്‍
ആകാശമാണ്...
അതിരുകളില്ലതിനു...
എങ്കിലും
പറക്കുന്നു ഞാന്‍,
അതിരുകള്‍ തേടി,
ഒരു കുഞ്ഞു
പക്ഷിയെ പോലെ...
അകന്നു പോകുന്നു 
എന്നില്‍ നിന്നും 
അതിരുകള്‍ ...
പക്ഷെ, പറന്നു 
കൊണ്ടേയിരുന്നു...
ലക്‌ഷ്യം ചക്ര-
വാളങ്ങള്‍ക്ക്‌ 
അപ്പുറമാവാം ...
ഏഴാം കടലി-
നക്കരെയുമാകാമത്..
ഏത്താനവില്ലെ-
നിക്കവിടെ...
ചിറകു കരിഞ്ഞു 
വീണേക്കാം,
നടുകടലില്‍.........
പക്ഷേ....
പറ ക്കാതിരിക്കാ-
നാവില്ലെനിക്ക്...
കാരണം ,
ഒരു മനുഷ്യനാണ്
ഞാനും...



Saturday, November 5, 2011

തകര്‍ന്നു പോയത്....

ചിതറിയ ശവങ്ങള്‍ 
കൊത്തി പറക്കുന്നു കഴുകന്‍...
പുഴുവരിക്കുന്നു
പിഞ്ചു കുഞ്ഞിന്‍ ദേഹവും...
ശവ കൊതി തീരാതെ
പറക്കുന്നു വിമാനങ്ങള്‍...
ബോംബുകള്‍ തകര്‍ക്കുന്നു 
ജീവന്‍റെ തുടിപ്പിനെ...
പറക്കുന്നു മിസ്സൈലുകള്‍ 
തലമുകളിലൂടെ...
ചോര മണമാണ് 
എനിക്ക്  ചുറ്റും...
തകര്‍ത്തേക്കാം എന്നിലെ 
ജീവനെയും, ഒരു ബുള്ളെറ്റ്...
നടക്കനവില്ലെനിക്ക്, ഇനിയും,
ഈ യുദ്ധ ഭൂമിയിലൂടെ...
വഴി നടക്കവേ കണ്ടു ഞാന്‍,
എന്നെ ഞാനാക്കിയ ബന്ധു ജനങ്ങളെ...
കണ്ടു ഞാനെന്‍ മാതൃത്വത്തെ,
സ്നേഹമയാം അമ്മയെ...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യം, അമ്മയോടോപ്പമുള്ള ബാല്യം...
അടുത്ത് തന്നെ കണ്ടു 
ഞാനെന്‍ അച്ഛനെയും...
ജീവിക്കാന്‍ എന്നെ 
പഠിപ്പിച്ച  എന്‍റെ അച്ഛനെ...
മുന്നോട്ട് നീങ്ങവേ കണ്ടു,
ഞാനെന്‍ പ്രിയതമയെ...
സ്നേഹിക്കാന്‍ എന്നെ 
പഠിപ്പിച്ച എന്‍റെ പ്രിയതമയെ....
തൊട്ടടുത്ത്‌ തന്നെ കിടക്കുന്നു,
എന്‍റെ മക്കള്‍...
ചിതറിയെങ്കിലും  തുടിക്കുന്ന 
ഹൃദയവുമായി...
ചിത്ര ശലഭം പോലുള്ള 
എന്‍റെ  മക്കള്‍...
ഓര്‍ത്തു പോയി ഞാനെന്‍ 
ബാല്യവും കൌമാരവും...
ഭൂമിയിലെ ഈ സ്വര്‍ഗ്ഗ 
കവാടത്തിലെ....
സ്നേഹമയം ബാല്യവും,
തീക്ഷനമാം കൌമാരവും,
വാത്സല്യം നിറഞ്ഞ വാര്‍ദ്ധക്യവും 
നഷ്ടപ്പെടുന്നു,എല്ലാം 
ഇന്നത്തെ തലമുറയ്ക്ക്... 
ബന്ധു ജനങ്ങളെ പരത്തി നടക്കവേ ,
ഏതോ ഒരു നിമിഷം,
തകര്‍ത്തു എന്‍റെ ജീവനെയും,
വഴി മാറി വന്ന ഒരു ബുള്ളെറ്റ്...